മാനദണ്ഡങ്ങൾ പുതുക്കി; ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് കടിഞ്ഞാൺ

ponnani channel
By -
0
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിങ്ങിൽ പിടിമുറുക്കി ആരോഗ്യവകുപ്പ്. നിലവിൽ ഡോക്ടർ താമസിക്കുന്ന സ്ഥലത്ത് മാത്രമാണ് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുള്ളത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്‌ടർമാർ താമസസ്ഥലം വ്യക്തമാക്കുന്നതിന്റ് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നതാണ് പുതിയ നിർദേശം. സ്വകാര്യ പ്രാക്ടീസ് അനുമതി നൽകുന്നതിനുള്ള പുതുക്കിയ മാനദ ണ്ഡങ്ങളിലാണ് കർശന വ്യവസ്ഥ. മെഡിക്കൽ കോളജുകളിലേതൊഴികെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ജോലി സമയത്തല്ലാതെ തങ്ങൾ താമസിക്കുന്ന സ്ഥലത്ത് രോഗികളെ ചികിത്സിക്കാൻ നിലവിൽ അനുമതിയുണ്ട്. താമസസ്ഥലത്തല്ലാതെ വാടകക്കെടുത്ത മറ്റ് സ്ഥലങ്ങളിൽ സ്വകാര്യ പ്രാക്ടീസിന് അനുമതിയില്ല. സർക്കാർ ഡോക്ടർമാർ സ്വകാര്യ ക്ലിനിക്കുകളിലോ സ്വകാര്യ ആശുപത്രികളിലോ നടത്തുന്ന ചികിത്സയും കുറ്റകരമാണ്. സർക്കാർ ആശുപത്രികൾക്ക് സമീപം മെഡിക്കൽ സ്റ്റോറുകളുടെ സഹായത്തോടെ ബുക്കിങ്ങും കൺസൽട്ടിങ് മുറികളുമടക്കം പാരാ മെഡിക്കൽ സ്റ്റാഫുകളുമടക്കം സമാന്തര ആശുപത്രികളായി സ്വകാര്യ പ്രാക്ടീസിങ് പരിധിവിട്ട സാഹചര്യത്തിലാണ് സർക്കാർ നീക്കം. ആശുപത്രികളിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളിൽ വെച്ച് ചികിത്സിക്കുന്നത് നിലവിൽ കുറ്റകരമാണ്. പിന്നീട് കിടത്തിചികിത്സക്ക് വിധേയമായേക്കാവുന്ന രോഗികളെയും വീടുകളിൽ കാണരുതെന്നാണ് പുതിയ നിർദേശം. ആശുപ്രതികളിലെത്തുന്നവർക്ക് മുൻഗണനയും പരിഗണനയും വേണമെങ്കിൽ 'റൂമിലെത്തി' ഡോക്‌ടറെ കാണണമെന്ന അപ്രഖ്യാപിത വ്യവസ്ഥയാണ് പല താലൂക്കാശുപത്രികളിലും. കിടത്തിചികിത്സ വേണ്ടിവരുന്ന ഗർഭിണികൾ അടക്കമുള്ളവർ ഇത്തരത്തിൽ മുറികളിലെത്തി കാണലും പതിവാണ്. 200ഉം 300ഉം രൂപയാണ് ഇതിന് ഫീസായി ഈടാക്കുന്നത്. സ്വകാര്യ പ്രാക്ടീസിങ് അനുവദനീയമായ വീടുകളിൽ അത്യാവശ്യമുള്ള ഏതാനും മെഡിക്കൽ ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇടങ്ങളിൽ നഴ്സുമാരെയോ മറ്റ് മെഡിക്കൽ ടെക്നീഷ്യൻമാരെയോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജോലി ചെയ്യുന്ന ആശുപ്രതിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നതിന് നിലവിൽ വിലക്കുണ്ട്. ഇത്തരം രോഗികളെയോ അവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളിൽ കാണില്ലെന്ന് ഡോക്ടർമാർ ബോർഡ് പ്രദർശിപ്പിക്കണം. ആശുപത്രിയിൽ നൽകിയ സേവനത്തിന് ഡോക്ടർമാരുടെ വീട്ടിൽ പോയി ഉപഹാരമോ പണമോ നൽകിയാൽ രോഗികൾക്കെതിരെയും നടപടിയുണ്ടാകുമെന്നും മാർഗരേഖ നിർദേശിക്കുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)