താനൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര; കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ്

ponnani channel
By -
0
താനൂര്  ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സ്ത്രീകളെയും കുട്ടികളെയുമടക്കം പങ്കെടുപ്പിച്ച്‌ അനധികൃത ഉല്ലാസയാത്ര സംഘടിപ്പിച്ചതായി പരാതി. ഇൻബോഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സ്ത്രീകളെയും കുട്ടികളെയും മത്സ്യത്തൊഴിലാളികളല്ലാത്തവരെയുമായി ഉല്ലാസയാത്ര നടത്തിയത്. 

കടലില്‍ മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ പോകരുതെന്ന നിയമം നിലനില്‍ക്കെ ജീവൻരക്ഷ ഉപകരണങ്ങളോ മതിയായ മുൻകരുതലുകളോ ഇല്ലാതെ കുട്ടികളെയും സ്ത്രീകളെയും കൊണ്ട് കടലില്‍ പോയവര്‍ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊള്ളുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യബന്ധനയാനങ്ങള്‍ മത്സ്യബന്ധനത്തിന് അല്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഫിഷറീസ് റെസ്ക്യൂ ഗാര്‍ഡിന്റെ നിര്‍ദ്ദേശങ്ങളടക്കം അവഗണിച്ചാണ് യാത്ര നടത്തിയത്. 

താനൂര്‍ ബോട്ട് ദുരന്ത ശേഷം ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് കാറ്റില്‍ പറത്തിയാണ് നടപടി. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന പ്രവണത വര്‍ധിക്കുന്നത് അടുത്തിടെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലൈസൻസുള്‍പ്പെടെ റദ്ദാക്കുമെന്നും മറൈൻ എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)