യുവനേതാക്കളെ വെട്ടി; സാദിഖലി തങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലഘുലേഖ

ponnani channel
By -
0

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലഘുലേഖ. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെയാണ് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ലഘുലേഖ ഇറക്കിയിരിക്കുന്നത്. സേവ് ജാമിയ എന്ന പേരിലാണ് ലഘുലേഖ ഇറക്കിയിരിക്കുന്നത്. സമുദായം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ എന്നാണ് ലഘുലേഖയുടെ തലക്കെട്ട്. ജാമിഅഃ ക്യാമ്പസിൽ ലഘുലേഖ വിതരണം ചെയ്തു.


നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ അടക്കം മലപ്പുറത്തെ ശക്തികേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ തോല്‍വി ലഘുലേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അഹങ്കാരത്തിന്റെ മൂര്‍ത്തി ഭാവങ്ങള്‍ തലപൊക്കിയ ഘട്ടത്തിലായിരുന്നു ഈ തോല്‍വികള്‍ എന്ന് ലഘുലേഖ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അന്നത്തെ തോല്‍വിയുടെ കാരണം പാണക്കാട് തറവാടിന് പുറത്ത് നിന്നുള്ള ചില നേതാക്കളുടെ ധാര്‍ഷ്ട്യമായിരുന്നു. എന്നാല്‍ ഇന്ന് സമസ്തയ്ക്ക് നേരെ പാണക്കാടു നിന്ന് തന്നെ ആക്രമണം വരുന്നുവെന്നാണ് ലഘുലേഖയില്‍ പറയുന്നത്. ആത്മീയ തറവാട്ടിലെ പിടിവാശി ജാമിഅയെ തകര്‍ക്കുന്നുവെന്ന ഗുരുതര ആരോപണവും ലഘുലേഖയിലുണ്ട്. ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ്‌ ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയ യുവനേതാക്കളെ ആശയാദര്‍ശ പ്രചരണപ്രസംഗങ്ങളുടെയും പ്രതികരണങ്ങളുടെയും സംഘടനാ ഇടപെടലുകളുടെയും പേരില്‍ സമസ്തയുടെ അഭിമാന സ്ഥാപനമായ ജാമിഅ നൂരിയ കോളേജിലെ സമ്മേളനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സാദിഖലി തങ്ങള്‍ക്ക് ദുര്‍വാശി ഉണ്ടെങ്കില്‍ അത് അഹങ്കാരത്തിന്റെ അങ്ങേയറ്റമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നും ലഘുലേഖ പറയുന്നു.

"സ്ഥാപനങ്ങളുടെ സാരഥ്യങ്ങളും മഹല്ലുകളുടെ ഖാളി സ്ഥാനങ്ങളും പാരമ്പര്യമായി ഏല്‍പ്പിച്ചു കിട്ടിയത് താങ്കളുടെ നേതൃപാടവം കൊണ്ടോ മതപരമായ ജ്ഞാനം കൊണ്ടോ അല്ലെന്ന് താങ്കള്‍ക്കും താങ്കളുടെ മൂടുതാങ്ങികള്‍ക്കും ബോധ്യമുള്ളതാണല്ലോ. തങ്ങളെ പൂര്‍വ്വികരുടെ പുണ്യങ്ങളും സ്വഭാവമഹിമയും നേതൃഗുണങ്ങളും സ്മരണീയമാണ്. എന്നാല്‍ അവരുടെ വിയോഗാനന്തരം താങ്കളില്‍ ആ നേതൃത്വം എത്തപ്പെട്ടത് തന്നെ ദുര്യോഗമായിരുന്നെന്ന് അന്ന് മുതല്‍ ഇന്നുവരെയുള്ള ഇടപെടലുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. പ്രിയപ്പെട്ട ഹൈദരലി തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ അധികാരം കൈയ്യടക്കാന്‍ അന്ന് നടത്തിയ നാണം കെട്ട നീക്കങ്ങളെ ആ മഹാമനുഷ്യന്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചതടക്കം താങ്കള്‍ മറച്ചുവച്ചാലും മാലോകര്‍ക്കൊക്കെ അത് അറിവുള്ളതാണ്. ദുര്‍വാശി കൊണ്ട് അങ്ങേക്ക് മഹാരാജാവും യുവരാജാവുമായി വാഴാമെങ്കില്‍ വാഴിക്കില്ലെന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളു. തങ്ങളേ...പട്ടിക്കാട് ജാമിഅ...അത് സമസ്തയുടെ സ്ഥാപനമാണ്. അവിടെ സമസ്തക്കാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം മൂടിക്കാളായാം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ ഹിജഡകള്‍ കാത്തിരുന്നോളു. പണ്ട് ശുസുല്‍ ഉലമയ്‌ക്കെതിരെ നടത്തിയ പോലെ ഇനിയും കളിക്കാന്‍ ഏത് കൊമ്പത്തെ മറ്റവന്‍ വിചാരിച്ചാലും സമ്മേളന നഗരയില്‍ വെച്ച് തന്നെ സമസ്തയുടെ മക്കള്‍ നിങ്ങളെ കൂച്ചു വിലങ്ങിടും..ഇന്‍ശാ അല്ലാഹ്"; എന്നും ലഘുലേഖയിൽ പറയുന്നുണ്ട്."രാഷ്ട്രീയ അടിമകളായ, കൊട്ടാരം പണ്ഡിതരായ ചില ഇബ്ദു തീമിയ്യമാര്‍ ഇടക്കാലത്ത് പിന്‍വാതിലിലൂടെ ജാമിഅയുടെ ഉള്ളില്‍ കേറിക്കൂടിയത് മുതലാണ് അത് വരേ നിര്‍ജീവമായി കിടന്നിരുന്ന ചില പലിശ മുതലാളിമാരെ കൂട്ട് പിടിച്ചു ജാമിഅയുടെ പരിശുദ്ധി നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നാണ് കരക്കമ്പി. സമ്മേളന നഗരി മലീമസമാക്കരുത് എന്ന് മാത്രമേ പറയുന്നുള്ളു....", എന്ന മുന്നറിയിപ്പോടെയാണ് ലഘുലേഖ അവസാനിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)