തവനൂർ: സെൻട്രൽ ജയിലിൽ കഴിഞ്ഞദിവസം തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒൻപതുപേർക്കെതിരേ പോലീസ് കേസെടുത്തു.
സംഘർഷവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുള്ളത്. മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബുധനാഴ്ച രാവിലെ തടവുകാർ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് പത്തോളം പേർ ഏറ്റുമുട്ടിയത്. പിന്നീട് മൂന്നുതവണകൂടി ഏറ്റുമുട്ടലുണ്ടായി. ജയിൽ ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് തടവുകാരെ പിടിച്ചുമാറ്റിയത്. സംഘർഷത്തിൽ ഏതാനും തടവുകാർക്ക് നിസ്സാരമായി പരിക്കുപറ്റിയെങ്കിലും ആരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല
മറ്റുജയിലുകളിലിൽനിന്ന് ഇവിടേക്ക് മാറ്റിയ പ്രശ്നക്കാരായ തടവുകാരും ഇവിടുത്തെ തടവുകാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കുറ്റവാളികൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തിന് കാരണം. കൊടിസുനി ഉൾപ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികളുള്ള ജയിലാണിത്
സംഘർഷത്തിലേർപ്പെട്ടവരിൽ ഒരുവിഭാഗം കൊടിസുനിയുടെ കൂട്ടാളികളാണെന്ന് സൂചനയുണ്ട്. എന്നാൽ, കൊടിസുനി സംഘർഷത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ കേസിൽ പ്രതിചേർത്തിട്ടില്ല. സംഘർഷത്തിലേക്ക് നയിച്ച കാരണമെന്താണെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ജയിലിലെ സംഘർഷം സംബന്ധിച്ച് സൂപ്രണ്ട് ജയിൽ ഡി.ജി.പി.ക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍