വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കും അപകട മേഖലയായ വട്ടപ്പാറ വളവും ഒഴിവാക്കി തൃശൂര്‍-കോഴിക്കോട് ദേശീയപാതയെ തമ്മിൽ ബന്ധിപ്പിക്കുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പൂർത്തീകരണത്തിന് 18.37 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പ്രത്യേകം താത്പര്യമെടുത്താണ് പദ്ധതി പൂർത്തീകരണത്തിനായി ഇടപെടൽ നടത്തിയത്. ഇതോടെ പ്രദേശ വാസികളുടെയും ദീർഘദൂര യാത്രക്കാരുടെയും വർഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
2012 ല്‍ ആരംഭിച്ച പാതയുടെ പ്രവൃത്തികള്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം അനന്തമായി നീളുകയായായിരുന്നു. ഇതോടെ കരാർ ഏറ്റെടുത്ത കമ്പനി പദ്ധതിയിൽ നിന്നും പിന്മാറി. തുടർന്ന് 2019 ൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയാണ് പുതിയ കരാർ കമ്പനിക്ക് കൈമാറിയത്. തുടർന്ന് ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ മാറ്റി സ്ഥാപിക്കുന്നതുൾപ്പടെ സാങ്കേതിക തടസ്സങ്ങളും പദ്ധതിക്ക് വൈകാൻ ഇടയാക്കി. തുടർന്നാണ് വിവിധ ഘട്ടങ്ങളായി ടാറിങ് നടത്താൻ തീരുമാനിച്ചത്. മൂടാൽ മുതൽ ചുങ്കം വരെയും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുമുള്ള ഭാഗങ്ങൾ നിലവിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ചുങ്കം മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് ഇനി പൂർത്തീകരിക്കാനുളളത്. സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ട പരിഹാരത്തുക മാത്രമായി 40 കോടിയോളം രൂപയാണ് സർക്കാർ പദ്ധതിക്കായി അനുവദിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍