*മലപ്പുറം ജില്ലയിൽ ശക്തമായ മഴ; പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; ജാഗ്രത നിർദേശവുമായി ജില്ലാ ഭരണകൂടം

ponnani channel
By -
0
മലപ്പുറം ജില്ലയിലെ പ്രധാന തീരദേശ മേഖലയായ പൊന്നാനിയിൽ കടലാക്രമണം രൂക്ഷം. കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. പൊന്നാനി വില്ലേജ് പരിധിയിലും, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി മേഖലയിലും ഇന്ന് ഉച്ചക്ക് ശേഷമാണ് തിരമാലകൾ ശക്തമായി തുടങ്ങിയത്. ഇത് മൂലം തീരദേശ റോഡുകളെല്ലാം വെള്ളക്കെട്ടിലായി.**പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാർ പളളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്. വീടുകളിലേക്ക് വെള്ളം കയറിയതോടെ കുടുംബങ്ങളെല്ലാം ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.**കഴിഞ്ഞ 24 മണിക്കൂറായി മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഈ മേഖലയിൽ മുൻവർഷങ്ങളിലും സമാനമായ രീതിയിൽ കാലവർഷ സമയങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെ കാലവർഷം ശക്തിപ്രാപിക്കുമെന്നു മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലാ ഭരണകൂടം ഇതിനോട് അനുബന്ധിച്ചുള്ള മുൻകരുതുകളെല്ലാം സ്വീകരിച്ചു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത നിർദ്ദേശവും നൽകി.**പൊന്നാനി മേഖലയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ്  ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി പൊന്നാനി തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.**മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴ ഉച്ച കഴിഞ്ഞിട്ടും തോരാത്തെ പെയ്യുകയാണ്. ഇതുമൂലം ജില്ലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. മഴ കനക്കും എന്ന സാഹചര്യത്തിൽ ഇന്നലെ തന്നെ ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. നിലവിൽ നാലു ദിവസത്തേക്ക് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ മൂന്നു മുതല്‍ ആറു വരെയാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മി.മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.**അതേസമയം, കനത്തമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരിലും തൃശൂരിലും കോട്ടയത്തും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)