നഗരസഭാ കാര്യാലയം പാർട്ടി ഓഫീസാക്കി മാറ്റുന്നു : യുഡിഫ്

ponnani channel
By -
0


സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗം യു.ഡി.എഫ് കൗൺസിലർമാർ തടസപ്പെടുത്തി. 

നഗരസഭ കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. നഗരസഭയിലെ താൽക്കാലിക ജീവനക്കാരുടെ നിയമനം സാധൂരിക്കുന്നതിനായി സർക്കാറിലേക്ക് സമർപ്പിക്കുന്നതിനായുള്ള അജണ്ടയിലാണ് പ്രതിഷേധം നടന്നത്. ഡ്രൈവർ, ചെയർമാൻ പേഴ്സണൽ അസിസ്റ്റൻ്റ് , ഡാറ്റ എൻട്രി, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 എന്നീ തസ്തികയിലുള്ളവരുടെതുൾപ്പെടെ ഏഴ് നിയമനങ്ങൾക്കാണ് നഗരസഭ ഭരണസമിതി തീരുമാനമെടുത്തത്.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ചാണ് കൗൺസിൽ യോഗം ബഹളമയമാവുകയും, പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിക്കുകയും ചെയ്തത്. ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും, നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നത് പൊതുജനത്തെ  വെല്ലുവിളിക്കുന്നതിന്  തുല്യമാണെന്നും, കൗൺസിൽ തീരുമാനം പോലുമില്ലാതെയാണ് താൽക്കാലിക നിയമനം നടത്തുന്നതെന്നും  പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. എംപ്ലോയ്മെൻറ് ലിസ്റ്റ് പരിഗണിക്കാതെ സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനും വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനുമാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ആവശ്യമായ യോഗ്യതകൾ നേടി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളോട് ഭരണസമിതി ചെയ്യുന്ന അനീതിയാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം,അനുപമ മുരളീധരൻ, ആയിഷ അബ്ദു, മിനി ജയപ്രകാശ്,, കെ.എം ഇസ്മായിൽ, ശ്രീകല ചന്ദ്രൻ, ശബ്ന ആസ്മി, റാഷിദ് നാലകത്ത്, എം .പി ഷബീറാബി,, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)