വിമോചനസമരക്കാലത്തെ പ്രതിലോമശക്തികളെ ചെറുക്കാതെ ആധുനികകേരള രൂപീകരണം അസാധ്യം- എം.എം നാരായണൻ
വിദ്യാഭ്യാസ പരിഷ്കരണം, ഭൂപരിഷ്കരണം എന്നീ നിർണ്ണായക നയങ്ങൾ കൊണ്ടുവന്ന ഇ.എം.എസ് സർക്കാറിനെതിരെ രൂപം കൊണ്ട വിമോചനസമരക്കാലത്തെ ജാതി, ഫ്യൂഡൽ സഖ്യശക്തികളെ പുറംതള്ളാതെ പുതിയ കേരളസമൂഹത്തിന് രൂപം കൊടുക്കാൻ സാധിക്കില്ലെന്ന് പ്രൊഫ. എം.എം നാരായണൻ അഭിപ്രായപ്പെട്ടു. പുതിയ കേരളത്തെ സൃഷ്ടിക്കുക എന്ന പദ്ധതിയെ അപൂർണ്ണപദ്ധതിയായി അവശേഷിപ്പിച്ചത് ഈ പ്രതിലോമ കൂട്ടുകെട്ടാണ്. വിമോചനസമരം സൃഷ്ടിച്ച എല്ലാ പ്രതിലോമപ്രവണതകളും ഇപ്പോൾ പൂത്തുലഞ്ഞ് നിൽക്കുകയാണ്. മൂന്നാമത് നൈതൽ ഫെസ്റ്റിവലിൽ 'കേരളം മലയാളികളുടെ മാതൃഭൂമി- ജാതി, സ്വത്വം, രാഷ്ട്രീയം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലുള്ള ജാതിസംഘടനകൾ കേരളീയ നവോദ്ധാനത്തെ വിപരീതദിശയിലേക്ക് നയിക്കുകയാണ്. 1931- ലെ നിവർത്തനപ്രക്ഷോഭത്തിനു ശേഷം എസ്.എൻ.ഡി.പി എന്ന ജാതിസംഘടന കേരളീയസമൂഹത്തിന് പുരോഗമനപരമായ ഒരു സംഭാവനയും നൽകിയിട്ടില്ല. 1939 ൽ തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തെ ഒറ്റിക്കൊടുത്ത് ദിവാൻ രാമസ്വമി അയ്യരോട് സമസ്താപരാധം പറഞ്ഞ ചരിത്രമാണ് എസ്.എൻ.ഡി.പിക്കുള്ളത്.
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ നിന്ന് ഇന്ത്യ മോചിതമായാൽ മാത്രമേ ഇന്ത്യൻ സമൂഹത്തെ ആധുനികതിലേക്ക് കൊണ്ടുപോവാൻ കഴിയൂ എന്നാണ് 1853-ൽ കാൾ മാർക്സ് അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് സാമന്തനായ ദിവാനും ഭൂവുടമകൾക്കുമെതിരെ കേരളത്തിൽ പുന്നപ്ര-വലയാർ സമരം പോലുള്ള ഉജ്ജ്വലസമരങ്ങളാണ് നടന്നത്. ഈ സമരങ്ങളിലെ ജീവത്യാഗങ്ങളാണ് പുതിയ കേരളത്തിനു വിത്തുപാകിയത്.
സെമിനാറിൽ ഡോ. ടി.എസ് ശ്യാംകുമാറും പങ്കെടുത്ത് സംസാരിച്ചു. പി.കെ ശ്യാംകൃഷ്ണൻ മോഡറേറ്റർ ആയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍